ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

വരാണസി : ഉത്തർ പ്രദേശിലെ വാരണസിയിലെ ഗംഗാ നദീതീരത്ത് ഇഫ്താർ നടത്തിയതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി.

ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി

 

ലല്ലപുര സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്നും ഇഫ്താർ സമയത്ത് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവാക്കളുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *