നഗരത്തിലെ രാത്രികളിൽ പെൺകുട്ടികളെ ചതിക്കുഴികളിൽപ്പെടുത്തുന്ന സംഘങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്:നഗരത്തിലെ രാത്രികളിൽ പെൺകുട്ടികളെ ചതിക്കുഴികളിൽപ്പെടുത്തുന്ന സംഘങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
നോർത്ത് സോൺ ഐജിയും നഗരസഭാ സെക്രട്ടറിയും ആക്ഷേപം സമഗ്രമായി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഫെബ്രുവരിയിൽ കോഴിക്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
പെൺകുട്ടികളെ തന്ത്രപൂർവം ചതിയിൽപ്പെടുത്തി മയക്കുമരുന്നുകൾ നൽകി പീഡിപ്പിക്കുകയാണെന്നാണ് പരാതി. കോഴിക്കോടൻ നഗരത്തിലെ രാത്രികളിലാണ് പെൺകുട്ടികൾ ചതിക്കുഴിയിൽപ്പെടുന്നത്.
ഈ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയർ ആകുന്നതായും റിപ്പോർട്ടുണ്ട്. ബീച്ചിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾ പീഡനത്തിന് ഇര ആകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രായമാകാത്ത പെൺകുട്ടികളും പീഡനത്തിന് ഇരയാകാറുണ്ടെന്ന് ആക്ഷേപമുണ്ട്.

