പുതിയ അധ്യയന വർഷത്തിൽ ഭാഷ പഠനത്തിൽ സമഗ്ര മാറ്റം വരുത്തി സി.ബി എസ് ഇ . 9, 10 ക്ലാസിൽ 3 ഭാഷ നിർബന്ധം.
ന്യൂഡെൽഹി :പുതിയ അധ്യയന വർഷത്തിൽ ഭാഷ പഠനത്തിൽ സമഗ്ര മാറ്റം വരുത്തി സി.ബി എസ്
2026 ജൂലൈ 1 മുതൽ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ സർക്കുലർ പുറത്തിറക്കി സിബിഎസ്ഇ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിപാർശകൾ അനുസരിച്ചാണ് 2026-27 അധ്യയന വർഷം മുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. പുതിയ നയപ്രകാരം വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കേണ്ടതുണ്ട്. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം എന്നത് നിർബന്ധമാണ്. മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് വേണമെങ്കിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആദ്യ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. കൂടാതെ താല്പര്യമുള്ള വിദ്യാർഥികൾക്ക് നാലാമതൊരു ഭാഷയായി വേണമെങ്കിലും വിദേശ ഭാഷകൾ പഠിക്കാൻ അവസരമുണ്ട്.
വിദ്യാർഥികളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടി, മൂന്നാം ഭാഷയ്ക്ക് പത്താം ക്ലാസിൽ ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. പകരം സ്കൂൾ തലത്തിൽ ഇന്റേണൽ അസെസ്മെന്റ് വഴിയാകും മൂല്യനിർണയം നടത്തുക. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാകുന്നത് വരെ, ഒൻപതാം ക്ലാസുകാർ മൂന്നാമത്തെ ഭാഷയ്ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങളാകും താൽക്കാലികമായി പഠിക്കേണ്ടി വരിക. പ്രാദേശിക സാഹിത്യങ്ങളും സ്കൂളുകൾക്ക് ഇതിനൊപ്പം ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഭാഷാ അധ്യാപകരുടെ കുറവ് നേരിടുന്ന സ്കൂളുകൾക്ക്
വിരമിച്ച അധ്യാപകരെയോ ആ ഭാഷയിൽ പ്രാവീണ്യമുള്ള മറ്റ് വിഷയങ്ങളിലെ അധ്യാപകരെയോ താൽക്കാലികമായി നിയമിക്കാനും സിബിഎസ്ഇ അനുമതി നൽകിയിട്ടുണ്ട്.
ചില ഇളവുകളും പുതിയ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പുതിയ ഭാഷാ നയത്തിൽ നിന്ന് ഇളവുകൾ ലഭിക്കാൻ അർഹതയുണ്ടാകും. ഇതിനുപുറമെ, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദേശ വിദ്യാർഥികൾക്കും വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകൾക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

