ട്രമ്പിന് നേരെ വീണ്ടും വെടിപ്പ് അക്രമി കൊല്ലപ്പെട്ടു
വാഷിംഗ്ടൺ: പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂർ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറുമണിയോടെയാണ് വൈറ്റ് ഹൗസിനടുത്തുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലുമായി വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിലെ ഗേറ്റ് 17നടുത്തുള്ള സുരക്ഷാ ചെക്ക് പോയിന്റിലെത്തിയ അക്രമി തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തുകയും അക്രമിയെ വീഴ്ത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അക്രമിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമുട്ടലിനിടെ അവിടെയുണ്ടായിരുന്ന മറ്റൊരാൾക്കും വെടിയേറ്റിട്ടുണ്ട്.
തുടർച്ചയായ വെടിയൊച്ചകൾ കേട്ടയുടനെ വൈറ്റ് ഹൗസിന് പുറത്ത് നോർത്ത് ലോണിൽ റിപ്പോർട്ടിങ്ങിനായി നിന്നിരുന്ന മാധ്യമപ്രവർത്തകരോട് അടിയന്തരമായി പ്രസ് ബ്രീഫിങ് റൂമിലേക്ക് മാറാൻ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. തുടർന്ന് വൈറ്റ് ഹൗസും പരിസരവും പൂർണമായും അടച്ചുപൂട്ടുകയും സുരക്ഷ കർശനമാക്കുകയും ചെയ്തു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന ഈ ലോക്ക്ഡൗൺ, സുരക്ഷ പൂർണമായി ഉറപ്പാക്കിയതിന് ശേഷം വൈകുന്നേരം 6:45ഓടെയാണ് അധികൃതർ പിൻവലിച്ചത്.
സംഭവസ്ഥലത്ത് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്കൊപ്പം എഫ്ബിഐയും ചേർന്നതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഷിംഗ്ടൺ ഡിസി പൊലീസ് ഡിപ്പാർട്ട്മെന്റും സ്ഥലത്തെത്തിയിട്ടുണ്ട്.
അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടയിലും സമാനമായ സുരക്ഷാ വീഴ്ചയുണ്ടാവുകയും കോൾ തോമസ് അലൻ എന്നൊരാൾ വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വെടിവെപ്പുണ്ടായതിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നത്.

