ബെൽജിയത്തെ തോൽപ്പിച്ച് സ്പെയിൻ സെമി ഫൈനലിൽ (1–2)
ലൊസാഞ്ചലസ് : സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോയുടെ ഗോളിൽ സമനിലക്കുരുക്ക് പൊട്ടിച്ച മുൻ ലോകചാംപ്യന്മാരായ സ്പെയിൻ, ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ. 88 ാം മിനിറ്റിലാണ് മിക്കൽ മെറീനോ സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. സൂപ്പർ സബ് ആയി തുടരെ രണ്ടാം മത്സരത്തിലാണ് മിക്കൽ മെറീനോ ഗോൾ നേടുന്നത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഗോളിൽ ലീഡ് പിടിച്ച സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കുകയായിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ലോകകപ്പിൽ 65
ാം മിനിറ്റിലാണ് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൻ ആദ്യ ഗോൾ വഴങ്ങിയത്. 2010 ൽ ലോകകപ്പ് ജയിച്ചതിനു ശേഷം ഇതാദ്യമായാണ് സ്പെയിൻ സെമിഫൈനലിൽ കടക്കുന്നത്. സെമിയിൽ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.
മത്സരത്തിന്റെ തുടക്കത്തിലേ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 30 ാം മിനിറ്റിലാണ് ലീഡ് നേടിയത്. സൂപ്പർ താരം ലമീൻ യമാൽ വലതുവിങ്ങിലൂടെ മുന്നേറി പെദ്രോ പോറോയ്ക്ക് കൈമാറിയ പന്ത്, പെനാൽറ്റി ബോക്സിലേക്ക് ക്രോസ് നൽകി. ഡാനി ഒൽമോ ഒറ്റ ടച്ചിൽ ഗോൾ ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് തിബോ കോർട്ടോ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഫാബിയൻ റൂയിസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റി. (1–0).
ഗോൾകീപ്പർ ഉനായ് സിമോനെ നിഷ്പ്രഭനാക്കി 41 ാം മിനിറ്റിലാണ് ബെൽജിയം സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെ സമനില ഗോൾ നേടിയത്. വലതുവിങ്ങിൽ നിന്ന് തിമോത്തി കസ്റ്റാന്യ ബോക്സിലേക്ക് നൽകിയ മികച്ചൊരു ക്രോസിൽ പ്രതിരോധ താരം പൗ കുബാർസിയെ മറികടന്നെത്തിയ ചാൾസ് ഡി കെറ്റലാരെ, മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു (1–1). തുടർന്നുള്ള മിനിറ്റുകളിൽ ബെൽജിയം ആധിപത്യം നിലനിർത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന സ്പെയിനിനെയാണ് കണ്ടത്. 48 ാം മിനിറ്റിൽ ക്രോസ് ലഭിച്ച പാസിൽ ബോക്സിലേക്ക് പന്തുമായി കുതിച്ച ലമീൻ യമാലിനെ ഗോൾ കീപ്പർ തടുത്തെങ്കിലും അപ്പോഴേക്കും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു. തുടർച്ചയായി ആക്രമിച്ചതോടെ ബെൽജിയം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടോ പരുക്കേറ്റ് പുറത്തായതോടെ സെന്നെ ലമെൻസ് പകരക്കാരനായി ഇറങ്ങി. വൈകാതെ സ്പെയിൻ വിജയഗോൾ കണ്ടെത്തി. സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോ സ്പെയിനിന് സെമിഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. ബോക്സിനു പുറത്തുനിന്നുള്ള പൗ കുബാർസിയുടെ നെടുനീളൻ ഷോട്ട് കയ്യിലൊതുക്കാനുള്ള ബെൽജിയം ഗോൾ കീപ്പർ സെന്നെ ലമെൻസിന്റെ ശ്രമം പിഴച്ചു. റീബൗണ്ട് ലഭിച്ച പന്ത് മിക്കൽ മെറീനോ അനായാസം വലയിലെത്തിച്ചു (2–1).

