മൂന്നിൽ വിജയമുറപ്പിച്ച് കേരളത്തിൽ ബി.ജെ. പിതുടക്കം
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകളിൽ വിജയിച്ച് ബി.ജെ.പി. കഴക്കൂട്ടം, നേമം, ചാത്തന്നൂർ സീറ്റുകളിലാണ് ജയിച്ചത്.
കഴക്കൂട്ടത്ത് 428 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ബി.ജെ.പി നേതാവ് വി. മുരളീധരൻ തോൽപിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ശരത്ചന്ദ്രപ്രസാദ് മൂന്നാംസ്ഥാനത്തെത്തി.
17ാം റൗണ്ട് എണ്ണിയപ്പോൾ 46564 വോട്ട് മുരളീധരൻ നേടി. 46136 വോട്ടുകളാണ് കടകംപള്ളിക്ക് കിട്ടിയത്. ശരത്ചന്ദ്രപ്രസാദിന് 37183 വോട്ട് ലഭിച്ചു.
കേരളം ഉറ്റുനോക്കിയ നേമത്ത് മന്ത്രി വി. ശിവൻകുട്ടിയെ അട്ടിമറിച്ചാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിജയക്കൊടി പാറിച്ചത്. 4165 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വഴി തുറന്നത്. ഇതോടെ 2021-ൽ നഷ്ടപ്പെട്ട മണ്ഡലം ബി.ജെ.പി തിരിച്ചുപിടിച്ചു.
സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിനായി കെ.എസ്. ശബരീനാഥൻ എന്നിവർ നേർക്കുനേർ വന്നതോടെ നേമം ഇത്തവണയും ‘സ്റ്റാർ മണ്ഡല’മായി മാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ വാർഡുകളിൽ ബി.ജെ.പി നേടിയ 6000-ലേറെ വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും അദ്ദേഹത്തിന് തുണയായി.
2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി തുറന്ന അക്കൗണ്ട് 2021-ൽ ശിവൻകുട്ടി പൂട്ടിയിരുന്നു. എന്നാൽ കുമ്മനം രാജശേഖരന് സാധിക്കാതെ പോയത് രാജീവ് ചന്ദ്രശേഖർ ഇത്തവണ സാധിച്ചു

