അടിപതറി മന്ത്രിമാര്‍; തോറ്റത് ഒരു ഡസനിലധകം മന്ത്രിമാർ .
അടിപതറി മന്ത്രിമാര്‍; 13 പേർ തോറ്റു
തിരുവനന്തപുരം| കേരളത്തില്‍ തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിലേക്ക്. മന്ത്രിമാര്‍ അടക്കം തോറ്റു കീഴടങ്ങി. 2021ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍ഡിഎഫ് കൂപ്പുക്കുത്തിയിരിക്കുകയാണ്. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റ് പിടിച്ച് ബിജെപി കരുത്ത് തെളിയിച്ചു. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തുമാണ് ബിജെപി ജയിച്ചു കയറിയത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി എന്‍ വാസവന്‍, ആര്‍ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ തോറ്റു.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ആറ് റൗണ്ട് വരെ പിന്നിലായിരുന്നു. 2021-ല്‍ 50123 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ ധര്‍മടത്ത് വിജയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി പ്രസാദ്, ജി ആര്‍ അനില്‍, കെ രാജന്‍ എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്.
സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന്‍ മാസ്റ്ററുമാണ് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. ബേപ്പൂരില്‍ പി.വി.അന്‍വറിന് ജയിക്കാനായില്ലെങ്കിലും റിയാസിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പരാജയപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പേരാമ്പ്രയില്‍ മുസ്ലിംലീഗിന്റെ ഫാത്തിമ തഹിലിയയാണ് തോല്‍പിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാ പ്രാധിനിധ്യമായി. പാലായിലടക്കം തോറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായി. എന്നാല്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മത്സരിച്ച എട്ടിലും ജയിച്ചു.

