മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.
മുംബൈ: മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ തന്നെ ശാസിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം. ഇന്ദാറാം മഹാതോ, ഭാര്യ രഞ്ജുദേവി മഹാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ചന്ദൻ ഇന്ദാറാം മഹാതോയാണ് കേസിലെ പ്രതി.
ധൂലെയിലെ ശിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. മകളുടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു മാതാപിതാക്കൾ. വീട്ടിലെത്തിയ ഉടൻ ഇവർ ചന്ദനെ വഴക്കുപറയുകയും മരുമകളുടെ മുന്നിൽ വെച്ച് മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ പ്രതി വീട്ടിലിരുന്ന ഇടികല്ല് ഉപയോഗിച്ച് മാതാപിതാക്കളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു
കൃത്യത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അയൽവാസികൾ ചേർന്നാണ് പിടികൂടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

