വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി.
വയനാട് :വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി’ ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി മൂന്ന് പേരെക്കൂടിയാണ് പ്രദേശത്തുനിന്ന് കണ്ടെത്താനുള്ളത്.ദുരന്തഭൂമിയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ നിന്നാണ് ഇന്ന് ആദ്യ മൃതദേഹം ലഭിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മാത്രമേ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കൂ എന്നും മന്ത്രി എ.പി. അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം, കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രിയും കൽപ്പറ്റ എംഎൽഎയുമായ ടി. സിദ്ദിഖ് വ്യക്തമാക്കി. ദുരന്തത്തിന്റെ കാരണം എന്താണെന്ന് അന്വേഷണ റിപ്പോർട്ട് വന്ന ശേഷമേ പറയാൻ സാധിക്കൂ എന്നും, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്തെ മീനാക്ഷി പാലത്തിന്റെ ബലപരിശോധന പൂർത്തിയായതായും പാലത്തിന് ബലക്ഷയമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുരങ്ക പദ്ധതികളുടെ തുടർനടപടികളിൽ തീരുമാനമെടുക്കൂ. ദുരന്തമുഖത്ത് കുന്നുകൂടിക്കിടക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ അരുൺ ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഈ നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.

