അമേരിക്കന്‍ അധിനിവേഷ സൈന്യം ഇറാഖില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നു.
വാഷിംഗ്ടൺ :അമേരിക്കന്‍ അധിനിവേഷ സൈന്യം ഇറാഖില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നു
23 വര്‍ഷം മുമ്പ് ഇറാഖിലെത്തിയ യുഎസ് സൈന്യം വരുന്ന സെപ്തംബര്‍ 30ന് പൂര്‍ണമായി പിന്മാറും. ഇറാനുമായി അമേരിക്ക യുദ്ധം ചെയ്യവെയാണ് ഇറാഖില്‍ നിന്നുള്ള പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. ഇറാന്‍ സൈന്യം നിരന്തരം ഇറാഖിലെ യുഎസ് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്നുണ്ട്. മാത്രമല്ല, ഇറാഖിലെ സായുധ സംഘങ്ങളുടെ ഭീഷണിയും സൈന്യം നേരിടുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയും വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സൈന്യത്തെ പിന്‍വലിക്കുമെങ്കിലും അമേരിക്കന്‍ കമ്പനികള്‍ ഇറാഖിലെ എണ്ണ കേന്ദ്രങ്ങളുമായുള്ള സഹകരണം തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. സൈനിക സാന്നിധ്യം മാറ്റി സാമ്പത്തിക സാന്നിധ്യം ഉറപ്പിക്കുകയാണ് ട്രംപ്.
ഇറാഖില്‍ വലിയ തോതിലുള്ള നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പദ്ധതിയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍, വാതക ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. അതുതന്നെയാണ് 2003ല്‍ ഇറാഖില്‍ അധിനിവേശം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. സദ്ദാം ഹുസൈന്റെ കൈവശം കൂട്ടനശീകരണ ആയുധങ്ങളുണ്ട് എന്നാരോപിച്ചാണ് യുഎസ് സൈന്യം എത്തിയതെങ്കിലും അവ കണ്ടെത്താനായില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയര്‍ പിന്നീട് ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.

