AI girlfriend

മതം മാറാൻ സമ്മര്‍ദ്ദം; സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മരണത്തിന് തൊട്ടുമുമ്പും അരുണ്‍ ഷഹനയെ മര്‍ദ്ദിച്ചു

പത്തനംതിട്ട: അടൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. അടൂർ കോട്ടുമുകള്‍ ഷിനാസ് മൻസിലില്‍ ഷഹനയുടെ (31) മരണത്തില്‍ ഏഴംകുളം രഞ്ജിത്ത് ഭവനത്തില്‍ അരുണ്‍ കുമാറിനെ (34) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മതം മാറി വിവാഹം കഴിക്കണമെന്ന് അരുണ്‍ ഷഹനയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഷഹാന വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയെ ഉപദ്രവിക്കുമായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ വീടിനുള്ളില്‍ സ്റ്റെയർകേസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആദ്യം ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ജീവനൊടുക്കിയതാണെന്ന് സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്ന് തന്നെ കാമുകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. ഏറെ നാളായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഷഹന. വിവാഹമോചന കേസും കോടതിയിലുണ്ട്. അരുണിന് ഷഹനയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
അരുണിന്റെ സ്വഭാവദൂഷ്യം മനസ്സിലാക്കിയതോടെ ഷഹന ഈ ബന്ധത്തില്‍ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിലുള്ള വൈരാഗ്യം കാരണം അരുണ്‍ ഷഹനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. മൊബൈല്‍ ഫോണില്‍ പകർത്തിയ ഷഹനയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ചാണ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നത്.

തിങ്കളാഴ്ച വൈകിട്ട്, ഷഹനയുടെ രണ്ടാം ക്ലാസുകാരനായ മകൻ ട്യൂഷന് പോയ സമയത്ത് അരുണ്‍ വീട്ടിലെത്തി. മതം മാറി വിവാഹം കഴിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മരണത്തിന് തൊട്ടുമുൻപും അരുണ്‍ ഷഹനയെ ക്രൂരമായി മർദ്ദിച്ചിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ബഹളം കേട്ട് നാട്ടുകാരും വാർഡ് കൗണ്‍സിലറും എത്തുമ്പോള്‍ അരുണും സംഭവസ്ഥലത്തുണ്ടായിരുന്നു. ഷഹാനയുമായി കയ്യാങ്കളി ഉണ്ടായതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

അരുണ്‍ വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് ഷഹാന ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് ചുമത്തിയിട്ടുണ്ട്. ഇയാളെ റിമാന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് യുവതി ജീവനൊടുക്കിയത്. വീട്ടില്‍ നിന്നും ബഹളം കേട്ടതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലറെ നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കൗണ്‍സിലര്‍ വീടിനുള്ളിലുണ്ടായിരുന്ന അരുണിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷഹന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

Leave a Reply

Your email address will not be published. Required fields are marked *