വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ല, വിവാദമുണ്ടാക്കുന്നത് എൽ ഡി.എഫ് – ഫാത്വിമ തഹ് ലിയ
കോഴിക്കോട്: വെൽഫെയർ പാർട്ടി പരിപാടിയുടെ നോട്ടീസിൽ തന്റെ പേരുവന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. തനിക്ക് വ്യക്തിപരമായിട്ടല്ല ഇത്തരം പരിപാടികളിലേക്ക് ക്ഷണം ലഭിക്കാറ്. കമ്മറ്റി മുഖാന്തിരമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കമ്മിറ്റി തീരുമാനിച്ചാൽ വെൽഫെയർ പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടതും കമ്മിറ്റിയാണെന്നായിരുന്നു ഫാത്തിമ തഹിലിയയുടെ മറുപടി. വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, ആർക്ക് വോട്ടുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ആ പാർട്ടിയാണ് എന്നായിരുന്നു അവർ പറഞ്ഞത്.
വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് നിരന്തമായി വിവാദമുണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും ഫാത്തിമ തഹിലിയ വിമർശിച്ചു.
വെൽഫെയർ പാർട്ടിയുടെ വോട്ടുവാങ്ങി പോരാമ്പ്ര മണ്ഡലത്തിൽ ഇത്രയും കാലം വിജയിച്ച എൽഡിഎഫാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നത്. എപ്പോൾ മുതലാണ് വെൽഫെയർ പാർട്ടിയുമായി എൽഡിഎഫിന് ബന്ധം വിട്ടുപോയതെന്നും താൻ എവിടെയാണ് നോമിനിയായി മാറുന്നത് എന്ന് എൽഡിഎഫ് തെളിയിക്കെട്ടെയെന്നും തഹിലിയ വെല്ലുവിളിച്ചു. സമുദായത്തിന്റെ പേരുപറഞ്ഞ് വോട്ട് അഭ്യർഥിച്ചെന്ന പരാതിയിൽ തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

